തെങ്കാശി: തെങ്കാശി ജില്ലയിലെ മധുര-കൊല്ലം ദേശീയപാതയിൽ കടയനല്ലൂരിന് സമീപം തുരയ്ചാമിയപുരം ഗ്രാമത്തിൽ രണ്ടു സ്വകാര്യബസുകൾ നേർക്കുനേർ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ മരിച്ചവരുടെ എണ്ണം എട്ടായി. രണ്ടു പുരുഷന്മാരും ആറ് സ്ത്രീകളുമാണ് മരിച്ചത്.
മരിച്ചവരുടെ കുടുംബത്തിന് സർക്കാർ നാലു ലക്ഷം രൂപവീതം സഹായധനം പ്രഖ്യാപിച്ചു. 30 യാത്രക്കാർക്കു പരിക്കേറ്റു. ഇവരിൽ അഞ്ചുപേരുടെ നില ഗുരുതരമാണ്. അപകടം നടന്നയുടനെ ഓടിയെത്തിയ നാട്ടുകാരാണ് ബസുകളിൽ കുടുങ്ങി പോയ യാത്രക്കാരെ പുറത്തിറക്കിയത്.
പരിക്കേറ്റവരെ തെങ്കാശി സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്ന് രാവിലെ 11നാണ് അപകടം. തെങ്കാശി ജില്ലയിലെ കടയനല്ലൂരിനടുത്തുള്ള തുരയ്ചാമിയപുരത്തേക്കു വരികയായിരുന്ന കെഎസ്ആർ എന്ന സ്വകാര്യ ബസ്, കോവിൽപട്ടിയിൽ നിന്നു തെങ്കാശിയിലേക്കു വരികയായിരുന്ന എം.ആർ. ഗോപാലൻ എന്ന ബസുമായി കൂട്ടിയിടിക്കുകയായിരുന്നു.
അപകടത്തെ തുടർന്ന് മധുര-കൊല്ലം ദേശീയപാതയിൽ മണിക്കൂറുകൾ ഗതാഗതം സ്തംഭിച്ചു.